വയനാട് : വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരി ചുരത്തിൽ യുവാക്കളുടെ സംഘം ക്രൂരമായ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ് അക്രമികൾ താണ്ഡവമാടിയത്. സംഭവത്തിൽ നാല് യുവാക്കളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.(Attack on tourist group at Thamarassery Pass, 4 in custody)
രാത്രി 11.15-ഓടെ ചുരം മൂന്നാം വളവിൽ വെച്ച് വിനോദയാത്ര സംഘത്തിന്റെ ബസ് ഒരു ഗുഡ്സ് വാഹനവുമായി നേരിയ രീതിയിൽ ഉരസിയിരുന്നു. ഈ തർക്കം അവിടെവെച്ച് തന്നെ പരിഹരിച്ചിരുന്നു. എന്നാൽ ഇതേസമയം ചുരം കയറുകയായിരുന്ന കാർ യാത്രക്കാരായ യുവാക്കൾ ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. “അടിവാരത്ത് വെച്ച് കാണിച്ചുതരാം” എന്ന് ഭീഷണിപ്പെടുത്തിയ സംഘം കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഫോണിൽ വിളിച്ചുവരുത്തിയ കൂടുതൽ യുവാക്കൾ ചേർന്ന് ബസ് തടഞ്ഞുനിർത്തി അകത്തുകയറി ആക്രമണം അഴിച്ചുവിട്ടു.
ബസ്സിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം സംഘം മർദ്ദിച്ചു. പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തർക്കത്തിനിടെ യുവതിയുടെ മൊബൈൽ ഫോൺ അക്രമികൾ കവർന്നു. ഈ ഫോൺ പിന്നീട് പ്രതികളിലൊരാളുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി.



