ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്.(Election strategy, Stalin government hands over Rs 5,000 each to women in Tamil Nadu)
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തിയത് ഭരണപക്ഷത്തിന് വലിയ രാഷ്ട്രീയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിമാസം 1,000 രൂപ നൽകുന്ന ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഭാഗമായാണ് ഈ തുക വിതരണം ചെയ്തത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിഹിതം മുൻകൂറായി നൽകി.
ഇതിനു പുറമെ ‘വേനൽക്കാല പ്രത്യേക ആനുകൂല്യമായി’ 2,000 രൂപയും അധികമായി നൽകി. ആകെ 5,000 രൂപ ഇന്ന് രാവിലെ മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങി. ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ടുള്ള ആനുകൂല്യ വിതരണം ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സഹായിച്ചെന്ന പാഠം ഉൾക്കൊണ്ടാണ് സ്റ്റാലിന്റെ ഈ നീക്കം. ‘സ്റ്റാലിൻ 2.0’ സർക്കാർ അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 2,000 രൂപയായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.



