ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും താൻ അവരുടെ പോരാട്ടത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Rahul Gandhi in solidarity with the National strike)
പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശം കവരുമെന്നും ഇന്ത്യ-യുഎസ് വ്യാപാര കരാർ കർഷകരെ പ്രതിസന്ധിയിലാക്കുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “മോദിജി ഇനിയെങ്കിലും ജനങ്ങളുടെ ശബ്ദം കേൾക്കുമോ?” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സംസ്ഥാനത്ത് പണിമുടക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ പൂർണ്ണമാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോ-ടാക്സി സർവീസുകൾ എന്നിവ ഭാഗികമായി തടസ്സപ്പെട്ടു. പ്രധാന നഗരങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സർക്കാർ ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ ‘ഡയസ്‌നോൺ’ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
പണിമുടക്ക് മെട്രോയെ ബാധിച്ചില്ല. രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ മെട്രോയും വാട്ടർ മെട്രോയും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഫീഡർ ബസുകൾ എയർപോർട്ട്, മെഡിക്കൽ കോളേജ് റൂട്ടുകളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ആശുപത്രികൾ, മരുന്ന് ഷോപ്പുകൾ, പാൽ, പത്രം, ഫയർഫോഴ്സ് എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കി.



