ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. (Assembly Elections 2026, Election Commission begins preparations)
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് സ്ഥലം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. സ്വന്തം ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു ജില്ലയിൽ മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയവരെയുമാണ് മാറ്റേണ്ടത്. 2026 ഫെബ്രുവരി 28-നകം സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, എഡിഎംമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒമാർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമാണ്. മെഡിക്കൽ ഓഫീസർമാർ, അധ്യാപകർ തുടങ്ങിയ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്തവരെയും 2026 മെയ് 31-നകം വിരമിക്കുന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ നേരിടുന്നവർ, മുൻ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവർ, നിലവിൽ അച്ചടക്ക നടപടികൾ നേരിടുന്നവർ എന്നിവരെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് ജോലികളിൽ ഉൾപ്പെടുത്തരുത് എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28-നകം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത.



