ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2026-27 സാധാരണക്കാരന്റെ പ്രതീക്ഷകളെ തകർക്കുന്നതാണെന്ന് ശശി തരൂർ എംപി സഭയിൽ പറഞ്ഞു. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Why doesn’t this government see Kerala, Shashi Tharoor against the Union Budget)
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം വെറുംവാക്കായി മാറി. കിസാൻ സമ്മാൻ നിധി വഴിയുള്ള വാർഷിക സഹായം 6,000 രൂപയിൽ നിന്നും വർദ്ധിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിൽ നിർദ്ദേശങ്ങളില്ല. കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുമ്പോൾ വ്യക്തിഗത നികുതിയിലൂടെ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
കേരളത്തെ ഈ സർക്കാർ എന്തുകൊണ്ടാണ് കാണാത്തതെന്ന് അദ്ദേഹം ചോദിച്ചു. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തെ NIPER അനുവദിക്കുന്ന കാര്യത്തിലും അവഗണിച്ചു. ഇൻഡിഗോ വിമാനക്കമ്പനി നേരിട്ട സാങ്കേതിക പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വ്യോമയാന മേഖലയിലെ പാളിച്ചകൾ അദ്ദേഹം തുറന്നുകാട്ടി. മലിനീകരണ നിയന്ത്രണത്തിന് ബജറ്റിൽ പ്രാധാന്യം നൽകാത്തതിനെയും അദ്ദേഹം വിമർശിച്ചു.



