പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ചർച്ചകൾ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.(VK Sreekandan MP on speculation that VS’s former PA may become UDF candidate in Malampuzha)
പാലക്കാട്ടെ സി.പി.എമ്മിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിനുള്ളിൽ തന്നെ പലർക്കും അതൃപ്തിയുണ്ട്. എ. സുരേഷിന് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ യാതൊരു അയോഗ്യതയുമില്ല. വി.എസിനൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച സുരേഷിനെപ്പോലെയുള്ള ഒരാൾ വരുന്നത് മലമ്പുഴയിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെപിസിസിയും സ്ക്രീനിംഗ് കമ്മിറ്റിയും ചർച്ച ചെയ്ത ശേഷം എഐസിസി ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. പാലക്കാട് മണ്ഡലത്തിൽ ഊർജ്ജസ്വലനായ സ്ഥാനാർത്ഥിയെ ഇറക്കി സീറ്റ് നിലനിർത്തും. ഇത്തവണ യുഡിഎഫിന്റെ റെക്കോർഡ് മുന്നേറ്റമാണ് ഉണ്ടാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.



