തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും, കൂടുതൽ സംസാരിച്ചാൽ കുടുങ്ങുമെന്ന ഭയമാണ് യുഡിഎഫിനെന്നും അദ്ദേഹം പരിഹസിച്ചു.(LDF will take action no matter who committed the crime, Binoy Viswam on Sabarimala gold theft case)
യുഡിഎഫ് കൺവീനർക്കും എംപിക്കുമൊന്നും ഈ വിഷയത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. സത്യം പുറത്തുവരുമെന്ന് ഭയന്നാണ് പ്രതിപക്ഷ നേതാവ് മിണ്ടാതിരിക്കുന്നത്. യുഡിഎഫും ബിജെപിയും ചേർന്ന് കെട്ടിപ്പൊക്കിയ ‘പോറ്റി കോട്ട’ തകർന്നു വീണിരിക്കുകയാണ്. സ്വർണ്ണക്കവർച്ചയിൽ കുറ്റം ചെയ്തത് ആരായാലും എൽഡിഎഫ് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. അത് പത്മകുമാർ ആയാലും ശങ്കർദാസ് ആയാലും നടപടി ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണ്. പോറ്റിയുടെ ബന്ധുക്കൾ ആരാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. ഈ വിവാദങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അതിന്റെ ഭാഗമായുള്ള മുന്നേറ്റമാണ് ഇപ്പോൾ കാണുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.



