തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. (Union Government approval for two major Railway projects, says Suresh Gopi)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലോടെ എറണാകുളം – കായംകുളം റൂട്ടിലെ പ്രധാന തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് അവസാനിക്കും. ദൈർഘ്യം 12.66 കിലോമീറ്ററും, അനുവദിച്ച തുക 324.16 കോടി രൂപയുമാണ്. പാത ഇരട്ടിപ്പിക്കുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 9 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനവും വർദ്ധിക്കും.
പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ വഴി പാലക്കാട് വഴിയുള്ള യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ദൈർഘ്യം 1.80 കിലോമീറ്ററും, അനുവദിച്ച തുക 163.57 കോടി രൂപയുമാണ്. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം. പാസഞ്ചർ ട്രെയിനുകൾക്ക് 40-44 മിനിറ്റ് വരെ ലാഭിക്കാം.
ചരക്ക് തീവണ്ടികൾക്ക് 2 മണിക്കൂർ (120 മിനിറ്റ്) വരെ യാത്രാസമയം കുറയും. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം കൂടുതൽ കാര്യക്ഷമമാകും. കേരളത്തിലെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിത് എന്നാണ് സുരേഷ് ഗോപി എംപി പ്രതികരിച്ചത്.



