കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത അടിമാലി സ്വദേശിനി അനുഷയെ പോലീസ് പിടികൂടി (Anusha Adimali arrest). കഴിഞ്ഞ അഞ്ച് വർഷമായി അതീവ രഹസ്യമായി നടത്തിവന്ന തട്ടിപ്പാണ് യുവതിയെ കാണാതായതോടെ വെളിച്ചത്തായത്.
2019 മുതൽ കോതമംഗലത്തെ പ്രമുഖ ബാങ്കിൽ തനിക്ക് ജോലി ലഭിച്ചെന്ന് അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചു. ദിവസവും ജോലിക്ക് പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങുന്ന ഇവർ ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞാണ് തിരിച്ചെത്തിയിരുന്നത്. ബാങ്കിൽ സ്വർണ്ണം നിക്ഷേപിച്ചാൽ സാധാരണയേക്കാൾ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവർ സ്വാധീനിച്ചു. ഇത് വിശ്വസിച്ച് പലരും കൈമാറിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ നിക്ഷേപിക്കാതെ അനുഷ സ്വന്തം ആവശ്യങ്ങൾക്കായി കൈക്കലാക്കി. കഴിഞ്ഞ ഡിസംബർ 21-ന് ബാങ്കിൽ പ്രമോഷന് വേണ്ടിയുള്ള അഭിമുഖമുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് മടങ്ങിയെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുൺ അന്വേഷിച്ച് ബാങ്കിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അനുഷ എന്ന പേരിൽ ആരും അവിടെ ജോലി ചെയ്യുന്നില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെയാണ് വർഷങ്ങളായി നടന്നുപോന്ന തട്ടിപ്പ് പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ സൈബർ സെൽ അന്വേഷണത്തിൽ അനുഷ ഡൽഹിയിലുണ്ടെന്ന് കണ്ടെത്തുകയും അവിടെയെത്തി പിടികൂടുകയുമായിരുന്നു.



