സാൻഫ്രാൻസിസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾക്ക് കൃത്യമായ ലേബൽ നൽകാത്ത ഉപയോക്താക്കൾക്കെതിരെ കർശന നടപടിയുമായി എക്സ്. ഇത്തരം നിയമലംഘനം നടത്തുന്ന ക്രിയേറ്റർമാർക്ക് 90 ദിവസത്തേക്ക് വരുമാന വിഹിതം നൽകില്ലെന്ന് എക്സ് ഉൽപ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.(X to curb fake AI videos, 90-day revenue ban for creators)
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ, യുദ്ധത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന എഐ ചിത്രങ്ങളും വീഡിയോകളും എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടൈംലൈനിലെ വിവരങ്ങൾ വസ്‌തുതാപരമായിരിക്കണം. എഐ പ്രോഗ്രാമുകൾ ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനാണ് നയങ്ങൾ പരിഷ്കരിക്കുന്നത്.
ഡീപ്‌ഫേക്ക് വീഡിയോകൾ യാഥാർത്ഥ്യമെന്ന തോന്നിപ്പിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് എക്സ് വിലയിരുത്തുന്നു. എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളോ ചിത്രങ്ങളോ പങ്കുവെക്കുമ്പോൾ ഇനി മുതൽ താഴെ പറയുന്നവ പാലിക്കേണ്ടതുണ്ട്. ഉള്ളടക്കം എഐ നിർമ്മിതമാണെന്ന് വ്യക്തമാക്കുന്ന ലേബൽ ചേർത്തിരിക്കണം.
വീഡിയോ എഐ ഉപയോഗിച്ചതാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, പോസ്റ്റ് മെനുവിലെ ‘ആഡ് കണ്ടന്റ് ഡിസ്‌ക്ലോസേഴ്‌സ്’ എന്നതിൽ നിന്ന് ‘മെയിഡ് വിത്ത് എഐ’ എന്നത് തിരഞ്ഞെടുക്കണം. സാങ്കേതിക സൂചനകൾക്കും ‘കമ്മ്യൂണിറ്റി നോട്ട്സിനും’ പുറമെ മെറ്റാഡേറ്റ പരിശോധിച്ചും എഐ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കും. അടുത്തിടെ പ്രചരിച്ച പല പോസ്റ്റുകളും പൂർണ്ണമായും കെട്ടിച്ചമച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് ഫാക്ട് ചെക്കർമാർ കണ്ടെത്തിയിരുന്നു.

