വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ, ഇറാഖിലെ യുഎസ് എംബസിയിലുള്ള അത്യാവശ്യ വിഭാഗത്തിലല്ലാത്ത എല്ലാ സർക്കാർ ജീവനക്കാരോടും രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു (US Orders Citizens To Depart Middle East). സുരക്ഷാ കാരണങ്ങളാലാണ് ഈ അടിയന്തര നീക്കം. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിനും യുഎസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മേഖലയിലെ 15 രാജ്യങ്ങളിൽ കഴിയുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ലഭ്യമായ വിമാനങ്ങളിൽ ഉടൻ രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കർശന നിർദ്ദേശം നൽകി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥ മോറ നാംദാർ ആണ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്. ഗുരുതരമായ സുരക്ഷാ ഭീഷണിയുള്ളതിനാൽ വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ തന്നെ മടങ്ങാനാണ് നിർദ്ദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതും സ്ഥിതിഗതികൾ വഷളാക്കി. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ ആക്രമണ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥർക്ക് അവിടെ വിലക്കേർപ്പെടുത്തിയത്.
ഒഴിയാൻ നിർദ്ദേശം നൽകിയ രാജ്യങ്ങൾ:
ബഹ്‌റൈൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, വെസ്റ്റ് ബാങ്ക്/ഗാസ, ജോർദാൻ, കുവൈത്ത്, ലബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ.
അമേരിക്ക തങ്ങളുടെ പൗരന്മാരോട് മടങ്ങാൻ ആവശ്യപ്പെട്ടത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സൗദിയിലെ യുഎസ് എംബസി ആക്രമിക്കപ്പെട്ടതും ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ അയച്ചതും സുരക്ഷാ ഭീതി വർദ്ധിപ്പിക്കുന്നു. ജോർദാൻ വ്യോമപാത അടച്ചതും പല വിമാന സർവീസുകൾ മുടങ്ങിയതും കാരണം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ പ്രതിസന്ധിയിലാണ്.

