ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷെല്ലിക്കെതിരെ ഭീഷണിയുണ്ടെന്നും ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്നും ട്രംപ് ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.(US Journalist Shelly Kittleson Kidnapped In Baghdad)
ഒരു വിദേശ മാധ്യമപ്രവർത്തക തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം ഇറാഖ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വിദേശ മാധ്യമപ്രവർത്തകയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. വിവരം ലഭിച്ചയുടൻ തന്നെ പ്രത്യേക സുരക്ഷാ സേന കുറ്റവാളികളെ പിന്തുടരുകയും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു, മന്ത്രാലയം സോഷ്യൽ മീഡിയയിൽ കുറിച്ചു.
തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച വാഹനത്തെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ വാഹനം മറിഞ്ഞതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടാമതൊരു കാറിൽ മാധ്യമപ്രവർത്തകയുമായി സംഘം ബാഗ്ദാദിന്റെ തെക്കൻ മേഖലയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഈ തട്ടിക്കൊണ്ടുപോകൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല. യുദ്ധം ആരംഭിച്ചതുമുതൽ ഇറാഖിലുള്ള അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ യുഎസ് എംബസി നിർദ്ദേശിച്ചിരുന്നു. മുമ്പും ഇറാഖിൽ വിദേശികൾ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഷെല്ലി കിറ്റിൽസണെ കണ്ടെത്താനായി ഇറാഖ് സുരക്ഷാ സേനയും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

