ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ശക്തമായ വ്യോമ-കര ആക്രമണങ്ങൾക്കിടയിൽ മൂന്ന് ഐക്യരാഷ്ട്രസഭാ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു ( UN Peacekeepers Killed Lebanon). ഇന്തോനേഷ്യൻ പൗരന്മാരായ സൈനികരാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സമാധാന സേനാംഗങ്ങൾക്കും ജീവൻ നഷ്ടമായത്.
തിങ്കളാഴ്ച ദക്ഷിണ ലെബനനിലെ ബാനി ഹയ്യാന് സമീപം നടന്ന സ്ഫോടനത്തിൽ യുഎൻ വാഹനത്തിലുണ്ടായിരുന്ന രണ്ട് സമാധാന സേനാംഗങ്ങൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമെ, ഞായറാഴ്ച രാത്രി അദ്ചിത് അൽ-ഖുസൈർ ഗ്രാമത്തിന് സമീപമുണ്ടായ ഷെല്ലാക്രമണത്തിൽ മറ്റൊരു ഇന്തോനേഷ്യൻ സൈനികനും കൊല്ലപ്പെട്ടു. മാർച്ച് 2-ന് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ യുദ്ധം ആരംഭിച്ച ശേഷം യുഎൻ സമാധാന സേനയിലുണ്ടാകുന്ന (UNIFIL) ആദ്യ മരണങ്ങളാണിത്.
സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സംഭവത്തിൽ ഇന്തോനേഷ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഈ ആക്രമണങ്ങൾ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടായതാണോ എന്ന് പരിശോധിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്.
ലെബനനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 120 കുട്ടികളടക്കം 1,240-ലധികം പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് അധികൃതർ വ്യക്തമാക്കുന്നത്. ഹിസ്ബുള്ള കമാൻഡർമാരെ ലക്ഷ്യം വെച്ചാണ് ബെയ്റൂട്ടിലടക്കം ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
Summary: Three UN peacekeepers from Indonesia were killed in southern Lebanon following two separate incidents involving explosions and artillery fire. These mark the first fatalities within the UNIFIL force since the conflict between Israel and Hezbollah escalated on March 2. UN Secretary-General Antonio Guterres condemned the attacks, stating they could constitute war crimes.

