ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ ആക്രമണ പരമ്പരകളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 120 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ ഏഴോളം കേന്ദ്രങ്ങളിലായി നടന്ന ചാവേർ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് വൻ നാശനഷ്ടമുണ്ടായത്.(Suicide bomber attack and shooting in Balochistan, 120 dead)
പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അർദ്ധസൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു അക്രമികളുടെ നീക്കം. ആക്രമണങ്ങളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 92 ഭീകരർ കൊല്ലപ്പെട്ടതായും പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ ആകെ 133 തീവ്രവാദികളെ വധിച്ചതായാണ് ഔദ്യോഗിക കണക്ക്.
നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. വനിതാ ചാവേറുകൾ ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സംഘടന പുറത്തുവിട്ടു. ആക്രമണത്തിനിടെ ചില ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയും പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആയുധങ്ങൾ കവരുകയും ചെയ്തു. നിരവധി വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. അടുത്ത കാലത്തുണ്ടായ ഏറ്റവും സംഘടിതമായ ഭീകരാക്രമണമാണിതെന്ന് പാക് സൈന്യം വിലയിരുത്തുന്നു.
സംഭവത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി രംഗത്തെത്തി. ബലൂച് വിഘടനവാദികൾക്ക് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാൽ, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

