ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രമുഖ ഭീകരനേതാക്കളെ ലക്ഷ്യമിട്ട് തുടരുന്ന അജ്ഞാത ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഷെയ്ഖ് യൂസഫ് അഫ്രീദിയുടെ കൊലപാതകം. ഖൈബർ പഖ്തുൻഖ്വ മേഖലയിലെ ലഷ്കർ-ഇ-തൊയ്ബയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക കണ്ണിയായിരുന്നു ഇയാൾ. ഇതൊരു ആസൂത്രിത കൊലപാതകമായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.(Sheikh Yousuf Afridi, Lashkar Terrorist Shot Dead By Gunmen In Pakistan)
കഴിഞ്ഞ കുറച്ചുമാസങ്ങളായി പാകിസ്ഥാനിൽ വിവിധ ഭീകരസംഘടനകളിലെ ഉന്നതർ സമാനമായ രീതിയിൽ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ലാഹോറിൽ വെച്ച് ലഷ്കർ സ്ഥാപകാംഗമായ അമീർ ഹംസയ്ക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ജ്യേഷ്ഠൻ മുഹമ്മദ് താഹിർ അൻവർ കഴിഞ്ഞ മാസം ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
2024-ൽ ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹാഫിസ് സയീദിന്റെ അടുത്ത സഹായിയുമായ അബു ഖത്തൽ കഴിഞ്ഞ വർഷം മാർച്ചിൽ ഝലം സിന്ധിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. 2023 മുതൽ പാകിസ്ഥാനിൽ ഭീകരരെ ലക്ഷ്യമിടുന്നത് വർദ്ധിച്ചുവരികയാണ്. 2026-ൽ മാത്രം ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളിലെ 30-ഓളം ഭീകരർ ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാൻ സുരക്ഷിത താവളമായി ഉപയോഗിക്കുന്ന ഭീകരർക്കെതിരെ നടക്കുന്ന ഈ ‘അജ്ഞാത’ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഭീകരസംഘടനകൾക്കിടയിൽ ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

