ദുബായ്: അബുദാബിയിലും ഖത്തർ തലസ്ഥാനമായ ദോഹയിലും തിങ്കളാഴ്ച പുലർച്ചെ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. അബുദാബിയിലെ പ്രശസ്തമായ എത്തിഹാദ് ടവേഴ്‌സ് കോംപ്ലക്സിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായും പ്രതിരോധ സേന വെടിവെച്ചിട്ട ഡ്രോണിന്റെ ഭാഗങ്ങൾ കെട്ടിടത്തിന് മുകളിൽ പതിച്ചതായും അധികൃതർ സ്ഥിരീകരിച്ചു ( New Explosions Abu Dhabi Etihad Towers). ഈ സംഭവത്തിൽ ഒരു സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റു. ദോഹയിലും സമാനമായ രീതിയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റസിഡൻഷ്യൽ മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന രണ്ടാം ഘട്ട ആക്രമണമാണ് ഗൾഫ് രാജ്യങ്ങളെ പിടിച്ചുകുലുക്കുന്നത്. അബുദാബിയിലെ അൽ സലാം നേവൽ ബേസിലെ വെയർഹൗസിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനോടകം തന്നെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അബുദാബിയിലെയും ദുബായിലെയും ഓഹരി വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നിർദ്ദേശിക്കുകയും ചെയ്തു.

