ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് തീരത്തിനടുത്തുള്ള പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിൽ വൻ തീപിടിത്തം. സ്ഫോടനശബ്ദത്തോടെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് പ്രദേശം കറുത്ത പുകയാൽ മൂടി. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.(Massive fire at Texas refinery, giant plumes of smoke after huge fire)
റിഫൈനറിയിലെ വ്യാവസായിക ഹീറ്ററിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്‌സൺ കൗണ്ടി ഷെരീഫ് സെൻ സ്റ്റീഫൻസ് അറിയിച്ചു. റിഫൈനറിക്ക് സമീപമുള്ള വീടുകളിലെ ജനാലകൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം മോസസ് സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് അധികൃതർ കർശന സുരക്ഷാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും ജനാലകളും വാതിലുകളും പൂർണ്ണമായും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അധികൃതർ താൽക്കാലികമായി അടച്ചു.
എമർജൻസി ക്രൂ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചുവരികയാണ്. ഹൂസ്റ്റണിൽ നിന്ന് 145 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ റിഫൈനറിയിൽ ഏകദേശം 770 ജീവനക്കാരുണ്ട്. പ്രതിദിനം 4,35,000 ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള റിഫൈനറിയിലെ തീപിടിത്തം വലിയ സാമ്പത്തിക ആഘാതത്തിനും സാധ്യതയുണ്ട്. നിലവിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർ അധികൃതരുടെ അടുത്ത നിർദ്ദേശം വരുന്നത് വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്ന് അറിയിച്ചിട്ടുണ്ട്.

