ലണ്ടൻ: പൊതുസ്ഥലത്ത് പാൻ മസാല തുപ്പിയ രണ്ട് ഇന്ത്യൻ വംശജർക്ക് ലണ്ടനിൽ കനത്ത പിഴ. നോർത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റ് കൗൺസിലിൽ പൊതുസ്ഥലം മലിനമാക്കിയതിനാണ് 1,391 പൗണ്ട് (ഏകദേശം 1.45 ലക്ഷം രൂപ) വീതം ഓരോരുത്തർക്കും പിഴ ചുമത്തിയത് (London Brent Council Fine Paan Spitting). ഇതോടെ രണ്ട് പേരും കൂടി ഏകദേശം 3 ലക്ഷം രൂപയോളം പിഴയായി നൽകേണ്ടി വരും. ലണ്ടനിലെ കിങ്സ്ബറി റോഡിലും നോർത്ത് വെംബ്ലി സ്റ്റേഷന് സമീപവുമാണ് ഇവർ പാൻ തുപ്പി പരിസരം വൃത്തികേടാക്കിയത്.
ആദ്യം ഇവർക്ക് 100 പൗണ്ട് (ഏകദേശം 10,500 രൂപ) മാത്രമാണ് പിഴയായി കൗൺസിൽ വിധിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് കേസ് കോടതിയിലെത്തുകയും ശിക്ഷ വലിയ തുകയായി വർദ്ധിക്കുകയുമായിരുന്നു. ലണ്ടനിലെ ഹാറോ, വെംബ്ലി തുടങ്ങിയ ഇടങ്ങളിൽ പാൻ തുപ്പുന്നത് വലിയൊരു നഗരപ്രശ്നമായി മാറിയ സാഹചര്യത്തിൽ ബ്രെന്റ് കൗൺസിൽ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
തെരുവുകൾ വൃത്തികേടാക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്ന് കൗൺസിൽ അംഗം കൃപ ഷെത്ത് വ്യക്തമാക്കി. “ഞങ്ങളുടെ തെരുവുകൾ നശിപ്പിക്കുന്നവർക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണിത്. നിങ്ങൾ പൊതുസ്ഥലം വൃത്തികേടാക്കിയാൽ ഞങ്ങൾ നിങ്ങളെ കണ്ടെത്തും, അതിന് തക്കതായ വില നൽകേണ്ടി വരികയും ചെയ്യും,” അവർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരത്തിൽ നൽകുന്ന പിഴകളുടെ എണ്ണം കൗൺസിൽ ഇരട്ടിയാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് തെരുവുകളിൽ പാൻ മസാല തുപ്പുന്നതും സിഗരറ്റ് അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും തടയാൻ കൗൺസിൽ ‘സീറോ ടോളറൻസ്’ നയമാണ് പിന്തുടരുന്നത്. കഴിഞ്ഞ വർഷം ലണ്ടൻ തെരുവുകളിൽ പാൻ കറകൾ നീക്കം ചെയ്യാൻ മാത്രം ഏകദേശം 35 ലക്ഷം രൂപ കൗൺസിലിന് ചെലവാക്കേണ്ടി വന്നത് വലിയ വാർത്തയായിരുന്നു.

