പാരിസ്: ലബനന്റെ പരമാധികാരം ലംഘിക്കപ്പെടരുതെന്നും തെക്കൻ ലബനൻ കൈവശപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും കാനഡയും ഫ്രാൻസും ആവശ്യപ്പെട്ടു (Israel Lebanon Invasion). ലബനന്റെ അതിർത്തിക്കുള്ളിൽ 30 കിലോമീറ്റർ വരെ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 1,072 ആയി ഉയർന്നു. മൂവായിരത്തോളം പേർക്ക് പരിക്കേറ്റു. ലിതാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്നും ഗാസയിലെ റഫ, ബെയ്ത് ഹനൂൺ മാതൃകയിലുള്ള സൈനിക നടപടി ലബനനിലും തുടരുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിന്റെ അതിർത്തി മാറ്റണമെന്നും തെക്കൻ ലബനൻ ഔദ്യോഗികമായി പിടിച്ചെടുക്കണമെന്നുമാണ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആവശ്യപ്പെടുന്നത്.
ലബനനിലെ ജനങ്ങളോട് കാനഡ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിന്റെ നീക്കം ലബനനിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടും മുന്നറിയിപ്പ് നൽകി. ഇതിനിടെ, തെക്കൻ ലബനനിലെ അഡ്‌ലൂണിലും മിഹ് മിഹ് അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു.
Summary
Canada and France have strongly condemned Israel’s plans to occupy southern Lebanon, warning that Lebanese sovereignty must be respected. As Israel prepares a ground invasion to control territory up to the Litani River, the death toll in Lebanon has surpassed 1,000 this month.

