ടെഹ്‌റാൻ: ലോകം ഉറ്റുനോക്കുന്ന ഇറാൻ – അമേരിക്ക ആണവ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. അന്തിമ കരാറിലേക്ക് ഇരുപക്ഷവും ഒരുപടി കൂടി അടുത്തതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Iran-US crucial third round of nuclear talks to be held in Geneva on Thursday)
നയതന്ത്ര പരിഹാരം സാധ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി നേരത്തെ സൂചിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ ചർച്ച അതീവ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. രണ്ടാം വട്ട ചർച്ചയിൽ കരാറിന്റെ പൊതു തത്വങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. നിലവിൽ തയ്യാറാക്കിയ കരടുരേഖ ഇരുരാജ്യങ്ങളും പരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ കരാറിലേക്ക് നീങ്ങുക. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ കരാറിന്റെ പരിധിയിൽ വരുമോ എന്നതാണ് ഇനി അറിയാനുള്ള പ്രധാന കാര്യം.
ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് തെളിയിക്കാൻ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ, ആണവ സംവിധാനം പൂർണ്ണമായി ഉപേക്ഷിക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ. ഇതിനിടെ, ഇറാന് ആണവ സംവിധാനമേ പാടില്ലെന്ന നിലപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നത് ചർച്ചകളെ ബാധിച്ചേക്കാം. ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കാൻ ഇറാൻ തയ്യാറായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പകരം ഒരു അന്താരാഷ്ട്ര കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ഇത് തുടരാൻ അനുവാദം ചോദിച്ചേക്കും.

