ഓസ്ലോ: ലോകമെങ്ങുമുള്ള നയതന്ത്രജ്ഞരെയും ചാരന്മാരെയും ഭീതിയിലാഴ്ത്തിയ ‘ഹവാന സിൻഡ്രോം’ (Havana Syndrome) യാഥാർത്ഥ്യമല്ലെന്ന് തെളിയിക്കാൻ ശ്രമിച്ച നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം സംഭവിച്ചു. പൾസ്ഡ് മൈക്രോവേവ് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഉപകരണം സ്വന്തമായി നിർമ്മിച്ച് പരീക്ഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഭവത്തെത്തുടർന്ന് നോർവീജിയൻ സർക്കാർ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2024-ൽ അതീവ രഹസ്യമായ ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം നിർമ്മിച്ചത്. എന്നാൽ പരീക്ഷണത്തിന് പിന്നാലെ കഠിനമായ തലവേദന, തലകറക്കം തുടങ്ങിയ ഹവാന സിൻഡ്രോമിന് സമാനമായ ലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമാകുകയായിരുന്നു. പെന്റഗണിലെയും വൈറ്റ് ഹൗസിലെയും ഉന്നത ഉദ്യോഗസ്ഥർ നോർവേ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ശാസ്ത്രജ്ഞന്റെ ലക്ഷണങ്ങൾ ഹവാന സിൻഡ്രോമിനോട് പൂർണ്ണമായും യോജിക്കുന്നില്ലെങ്കിലും ഇത് ഗൗരവകരമായ ആഘാതമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഊർജ്ജ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമാണ് ഈ രോഗാവസ്ഥയ്ക്ക് പിന്നിലെന്ന വാദം ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്. 2016-ൽ ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. റഷ്യൻ ഘടകങ്ങൾ ഉപയോഗിച്ചു നിർമ്മിച്ച ഇത്തരം റേഡിയോ തരംഗ ഉപകരണങ്ങൾ പരീക്ഷിക്കാൻ യുഎസ് സർക്കാർ കോടിക്കണക്കിന് രൂപ ചിലവാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Summary: A Norwegian scientist suffered severe brain damage while testing a self-built microwave radiation device intended to debunk ‘Havana Syndrome’.



