യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ലോകത്തെ കാത്തിരിക്കുന്നത് വൻ ഊർജ്ജ പ്രതിസന്ധിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു (Global Energy Market Crisis). ഹോർമുസ് കടലിടുക്ക് അടച്ചതും മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം ആഗോള ഇന്ധന വിപണി നിലവിൽ ഇറാന്റെ തീരുമാനങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇസ്രായേൽ യുദ്ധത്തിൽ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും, സമുദ്രപാതകൾ സുരക്ഷിതമായി തുറക്കുന്നതിന് ഇറാന്റെ സഹകരണം അനിവാര്യമാണെന്ന് അന്താരാഷ്ട്ര എണ്ണക്കമ്പനികളും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ലോകത്തെ എണ്ണ-എൽഎൻജി വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 60 ശതമാനത്തോളം വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തിൽ പ്രതിദിനം 70 മുതൽ 100 ലക്ഷം ബാരൽ വരെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന ഉൽപ്പാദക രാജ്യങ്ങളെല്ലാം തങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.
ഈ കടുത്ത പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര എണ്ണ ശേഖരം വിപണിയിലിറക്കാൻ തീരുമാനിച്ചു. ഏകദേശം 400 മില്യൺ ബാരൽ എണ്ണയാണ് അംഗരാജ്യങ്ങളുടെ ശേഖരത്തിൽ നിന്ന് ലഭ്യമാക്കുക. ഇതിൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള വിഹിതം ഉടൻ ലഭ്യമായി തുടങ്ങുമെന്നും യൂറോപ്പിനും അമേരിക്കയ്ക്കും മാർച്ച് അവസാനത്തോടെ എണ്ണ ലഭിക്കുമെന്നും ഐഇഎ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ അറംകോ, തങ്ങളുടെ ഏപ്രിൽ മാസത്തെ കയറ്റുമതിയിൽ അനിശ്ചിതത്വം പ്രകടിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കത്തയച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി കാരണം ഏത് തുറമുഖം വഴിയാണ് എണ്ണ എത്തിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കമ്പനി അറിയിച്ചത്. അമേരിക്കൻ നാവികസേനയുടെ സഹായം ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം പറയുന്നുണ്ടെങ്കിലും, ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണിയുള്ളടത്തോളം കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക പ്രായോഗികമല്ലെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം ഉടൻ അവസാനിച്ചാൽ പോലും തകർന്നടിഞ്ഞ എണ്ണശുദ്ധീകരണ ശാലകളും തുറമുഖങ്ങളും പഴയപടിയാക്കാൻ മാസങ്ങളെടുക്കും. നിലവിൽ ഖത്തർ തങ്ങളുടെ എൽഎൻജി ഉൽപ്പാദനം പൂർണ്ണമായും നിർത്തിവെച്ചതും ആഗോള ഗ്യാസ് വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ധന വിതരണം തടസ്സപ്പെട്ടത് വ്യോമയാനം, കൃഷി, ഓട്ടോമൊബൈൽ തുടങ്ങി നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കുമെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Summary
The global energy market is facing its most severe crisis in history as the US-Israel-Iran war enters its 17th day. The closure of the Strait of Hormuz has cut off 20% of global oil and LNG supplies, driving prices up by 60%. While the IEA has committed to releasing a record 400 million barrels of emergency oil, experts warn that the market cannot stabilize without Iran’s cooperation in reopening shipping lanes.

