പാരീസ്: അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഒൻപത് രാജ്യങ്ങളിലായി 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 79-കാരനായ ഫ്രഞ്ച് അധ്യാപകൻ ജാക്വസ് ലെവ്യൂഗിളിന്റെ ക്രൂരതകൾ പുറത്ത്. ഫ്രഞ്ച് പ്രോസിക്യൂട്ടർ എറ്റീനെ മാന്റോക്‌സാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പരസ്യമാക്കിയത്. കൂടുതൽ ഇരകൾക്ക് പരാതി നൽകാൻ മുന്നോട്ടുവരാൻ വേണ്ടിയാണ് പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.(French former teacher charged with abusing 89 teens)
1967 മുതൽ 2022 വരെ നീണ്ട 55 വർഷത്തോളം ഇയാൾ പീഡനം തുടർന്നു. 13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇരകളായത്. ഇന്ത്യ, ജർമ്മനി, സ്വിറ്റ്‌സർലാൻഡ്, മൊറോക്കോ, നൈഗർ, അൾജീരിയ, ഫിലിപ്പീൻസ്, കൊളംബിയ, ന്യൂ കാലേഡോണിയ എന്നീ രാജ്യങ്ങളിൽ അധ്യാപകനായും ഗുഹാ ഗവേഷണ പരിശീലകനായും ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്.
പീഡനക്കേസിൽ കസ്റ്റഡിയിലിരിക്കെ നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് കൊലപാതകങ്ങൾ കൂടി പ്രതി സമ്മതിച്ചു. തന്റെ കാൻസർ ബാധിതയായ അമ്മയെയും 92 വയസ്സുള്ള ബന്ധുവായ സ്ത്രീയെയുമാണ് തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് ഇയാൾ കൊലപ്പെടുത്തിയത്. താൻ പീഡിപ്പിച്ച കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും ജാക്വസ് ഒരു യുഎസ്ബി ഡ്രൈവിൽ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു.
2023-ൽ പ്രതിയുടെ അനന്തരവൻ ഈ ഡ്രൈവിലെ വിവരങ്ങൾ യാദൃശ്ചികമായി കാണാനിടയായതോടെയാണ് അഞ്ചു പതിറ്റാണ്ടത്തെ ക്രൂരത പുറംലോകമറിഞ്ഞത്. അനന്തരവൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2024-ലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സൂക്ഷിച്ച വിവരങ്ങൾ അപൂർണ്ണമായതിനാൽ പീഡനത്തിനിരയായ കുട്ടികളെ കണ്ടെത്തുക എന്നത് പോലീസിന് വെല്ലുവിളിയാണ്. അതിനാൽ ഇരകൾക്കോ അവരുടെ ബന്ധുക്കൾക്കോ വിവരം നൽകാനായി ഫ്രഞ്ച് അധികൃതർ പ്രത്യേക ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.



