മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭീകരനായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും ‘ജാലിസ്‌കോ ന്യൂ ജനറേഷൻ’ കാർട്ടൽ തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെൻചോ’ കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിൽ സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.(Drug Lord El Mencho Killed By Mexican Army, Cartel Goes On Rampage)
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെയും മെക്‌സിക്കൻ ഇന്റലിജൻസിന്റെയും സംയുക്ത നീക്കത്തിനൊടുവിലാണ് എൽ മെൻചോയെ സൈന്യം വളഞ്ഞത്. ഏറ്റുമുട്ടലിൽ എൽ മെൻചോയുടെ സംഘത്തിലെ ആറുപേർ കൊല്ലപ്പെടുകയും രണ്ടുപേരെ സൈന്യം പിടികൂടുകയും ചെയ്തു. ഇവരുടെ ഒളിത്താവളത്തിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ സൈന്യം കണ്ടുകെട്ടി.
തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതോടെ എൽ മെൻചോയുടെ അനുയായികൾ മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളിൽ വൻ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. നൂറുകണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. പ്രധാന റോഡുകൾ ഉപരോധിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമായ ജാലിസ്‌കോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം അഭ്യർത്ഥിച്ചു. നിലവിൽ ഭൂരിഭാഗം മേഖലകളും ശാന്തമാണെന്നും സർക്കാർ അറിയിച്ചു.
അമേരിക്കയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലെ മുൻനിരക്കാരനായിരുന്നു ഇയാൾ. എൽ മെൻചോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്തിയിരുന്ന ഇയാൾ സൈനിക ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ട ചരിത്രമുള്ള കൊടും കുറ്റവാളിയാണ്. എൽ മെൻചോയുടെ വധം മെക്‌സിക്കോയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും വലിയ നേട്ടമാണെന്ന് യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ പ്രതികരിച്ചു. അതേസമയം, സംഘർഷം കണക്കിലെടുത്ത് അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി.

