ബ്രസൽസ്: യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ പ്രമുഖ കപ്പലുകളിലൊന്ന് ബെൽജിയം പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നോർത്ത് സീയിൽ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കപ്പൽ കൈക്കലാക്കിയത്.(Belgium seizes Russian ‘shadow fleet’ ship, captain in custody)
ഫ്രാൻസിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ബെൽജിയത്തിന്റെ പ്രത്യേക ദൗത്യ സംഘം കപ്പലിലേക്ക് ഇറങ്ങുകയായിരുന്നു. റഷ്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ ബെൽജിയത്തിന്റെ സാമ്പത്തിക മേഖലയിൽ വെച്ചാണ് ഈ നീക്കം നടന്നതെന്ന് പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കൻ അറിയിച്ചു. ‘എത്തേര’ എന്ന പേരുള്ള ഈ ടാങ്കർ കപ്പൽ ഗിനിയയുടെ പതാകയാണ് വഹിച്ചിരുന്നത്. എന്നാൽ ഇത് റഷ്യൻ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന നിഴൽ കപ്പലാണെന്ന് അധികൃതർ കണ്ടെത്തി.
കപ്പലിലെ ക്യാപ്റ്റനായ റഷ്യൻ പൗരനെ ബെൽജിയം അധികൃതർ ചോദ്യം ചെയ്തു വരികയാണ്. കപ്പലിൽ നിന്ന് കണ്ടെത്തിയ രേഖകൾ വ്യാജമാണെന്ന് സംശയിക്കുന്നു. തങ്ങളുടെ കപ്പലുകൾ പിടിച്ചെടുക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. എന്നാൽ, ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി എണ്ണ എത്തിക്കാനാണ് റഷ്യ ഇത്തരം നിഴൽപ്പടയെ ഉപയോഗിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നു. പനാമ, ബാർബഡോസ് തുടങ്ങിയ രാജ്യങ്ങളുടെ പതാക ഉപയോഗിച്ചാണ് പലപ്പോഴും ഈ കപ്പലുകൾ ഉപരോധം വെട്ടിക്കുന്നത്.
ബെൽജിയത്തിന്റെ ശക്തമായ നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അഭിനന്ദിച്ചു. റഷ്യയുടെ യുദ്ധഫണ്ട് സമാഹരിക്കുന്ന ‘ഒഴുകുന്ന പേഴ്സിന്’ ഏറ്റ കനത്ത പ്രഹരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ പിടിച്ചെടുത്ത കപ്പൽ സീബ്രഗ് തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.

