ഫ്ലോറിഡ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് നാസയുടെ ആർട്ടെമിസ് II ദൗത്യം. 54 വർഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ഖ്യാതി ആർട്ടെമിസ് സംഘം സ്വന്തമാക്കി. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഈ നാലംഗ സംഘത്തിന് ഇനി സ്വന്തം.(Artemis II crew reaches beyond the moon, History has been made)
ഇന്ത്യൻ സമയം പുലർച്ചെ 4:37-നാണ് ചരിത്രപരമായ ആ നിമിഷം പിറന്നത്. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തിയതോടെ 1970 ഏപ്രിൽ 14-ന് അപ്പോളോ 13 സംഘം സ്ഥാപിച്ച ദൂരപരിധി ആർട്ടെമിസ് മറികടന്നു. 1972-ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചാന്ദ്ര ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
പേടകം ചന്ദ്രന്റെ പിൻഭാഗത്തേക്ക് പ്രവേശിച്ചതിനെത്തുടർന്ന് ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. പിന്നീട് ചന്ദ്രനെ ചുറ്റി വന്ന ഒറയോൺ പേടകം ഭൂമിയുമായി വീണ്ടും ബന്ധം പുനസ്ഥാപിച്ചു. ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചത് സംഘാംഗമായ ക്രിസ്റ്റീന കുക്കാണ്. ചന്ദ്രന്റെ അപ്പുറത്ത് നിന്നുള്ള ഭൂമിയുടെയും ചന്ദ്രന്റെയും അപൂർവ കാഴ്ചകളും ഉദയാസ്തമയങ്ങളും ദൗത്യസംഘം നേരിട്ട് കണ്ടു.
പത്ത് ദിവസം നീളുന്ന ദൗത്യത്തിന്റെ ഏഴാം ദിനം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിനത്തിൽ പേടകത്തെ വീണ്ടും പൈലറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കും. ഒമ്പതാം ദിനത്തിൽ ഭൂമിയിൽ തിരിച്ചിറങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തും. പത്താം ദിനത്തിൽ പസഫിക് സമുദ്രത്തിൽ ഒറയോൺ പേടകം വന്നിറങ്ങും.

