വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച അതിശക്തമായ മഞ്ഞുകാറ്റിലും ഹിമപാതത്തിലും പെട്ട് ജനജീവിതം ദുസ്സഹമാകുന്നു. വടക്കുകിഴക്കൻ മേഖലകളിൽ രണ്ട് അടിയോളം മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം പോലും മാറ്റിവെക്കേണ്ടി വന്നു.(America freezes, Heavy snowfall disrupts life, more than 5,000 flights canceled)
തിങ്കളാഴ്ച മാത്രം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്തു. കിഴക്കൻ തീരത്തെ ആറ് ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മസാച്യുസെറ്റ്‌സിൽ മാത്രം മൂന്ന് ലക്ഷം പേർ ഇരുട്ടിലായി. ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെൻട്രൽ പാർക്കിൽ മാത്രം 19 ഇഞ്ചിലധികം മഞ്ഞ് വീണതായാണ് കണക്ക്.
യാത്രാ സൗകര്യങ്ങൾ അസാധ്യമായതോടെ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി നൽകി. ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയിലെ റോഡ് ഐലൻഡിനെയാണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ ആഴ്ച അവസാനത്തോടെ മേഖലയിൽ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

