ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കണ്ട വിവരം പങ്കുവെച്ചപ്പോൾ, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്.(Social media takes on Mohsin Naqvi’s mistake)
ഇന്നലെ ഇസ്ലാമാബാദിൽ വെച്ചാണ് മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പിൽ പാകിസ്ഥാൻ കളിക്കണോ എന്ന കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചയായിരുന്നു ഇത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം നഖ്‌വി തന്റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച കുറിപ്പിൽ, നിലവിലെ പ്രധാനമന്ത്രിക്ക് പകരം 2017-ൽ അധികാരം ഒഴിഞ്ഞ നവാസ് ഷെരീഫിനെ ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്തെ ഭരണത്തലവന്റെ പേര് തെറ്റിച്ചെഴുതിയ മന്ത്രിക്കെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ ട്രോളുകളുമായി രംഗത്തെത്തി.
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഐസിസിയും തമ്മിലുള്ള തർക്കം മൂലം ബംഗ്ലാദേശ് പിന്മാറിയതും, അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതുമാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ഇന്ത്യയിലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിസമ്മതിച്ചതിന് പിന്നാലെ പാകിസ്ഥാനും സമാനമായ നീക്കങ്ങൾ ആലോചിച്ചിരുന്നു.
അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗികമായ അന്തിമ തീരുമാനം വരും വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സർക്കാർ പുറത്തുവിടും.



