തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.(Isolated rain and strong winds likely in Kerala today)
ഇടിമിന്നൽ വലിയ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായേക്കാം എന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച വരുത്തരുത്.
ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനോ ജനലിനോ അടുത്ത് നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കി കെട്ടിടത്തിനകത്ത് തന്നെ തുടരുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ മുറ്റത്തോ കളിക്കുന്നത് ഒഴിവാക്കുക. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും അപകടകരമാണ്.
ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും മീൻ പിടിക്കുന്നതും ബോട്ടിംഗും കർശനമായി ഒഴിവാക്കണം. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ ഉടൻ കരയിലേക്ക് മടങ്ങണം. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.

