ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ പൊള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാൻ വേഷംമാറി ബസ് സ്റ്റാൻഡിലെത്തിയ പോലീസ് കമ്മീഷണറെ മൂന്ന് മണിക്കൂറിനുള്ളിൽ ശല്യം ചെയ്തത് 40 ഓളം പുരുഷന്മാർ (Hyderabad Women Safety). മൽക്കാജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് ഈ വേറിട്ട പരീക്ഷണം നടത്തിയത്. സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെപ്പോലെ അർദ്ധരാത്രിയിൽ ഹൈദരാബാദിലെ തിരക്കേറിയ ദിൽസുഖ്‌നഗർ ബസ് സ്റ്റാൻഡിൽ തനിച്ച് നിന്നപ്പോഴായിരുന്നു കമ്മീഷണർക്ക് ഈ ദുരനുഭവം ഉണ്ടായത്.
മെയ് ഒന്നിന് അർദ്ധരാത്രി 12.30 മുതൽ പുലർച്ചെ 3.30 വരെയായിരുന്നു കമ്മീഷണറുടെ മിന്നൽ പരിശോധന. ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ ബസ് സ്റ്റോപ്പിൽ നിന്ന ഇവരെ തിരിച്ചറിയാതെ സമീപിച്ച പുരുഷന്മാർ അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. മദ്യപാനികൾ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
കമ്മീഷണർക്ക് സുരക്ഷയൊരുക്കാൻ അല്പം അകലെയായി മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ശല്യം നേരിടുമ്പോൾ കമ്മീഷണർ നൽകിയ സിഗ്നൽ പ്രകാരം പോലീസ് ഉടൻ തന്നെ പ്രതികളെ പിടികൂടി. പിടിയിലായവരിൽ പകുതിയോളം പേർ വിദ്യാർത്ഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമാണ്.
ഇവർക്കെതിരെ ഉടനടി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം, ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീകളോട് പെരുമാറേണ്ട രീതികളെക്കുറിച്ചും ബോധവൽക്കരണം നൽകാനാണ് പോലീസ് തീരുമാനിച്ചത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് തനിച്ച് നിൽക്കുമ്പോൾ പുരുഷന്മാർ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഇവർക്ക് പ്രത്യേക കൗൺസിലിംഗും നൽകി.
Story Summary: In a sting operation to test women’s safety, Malkajgiri Police Commissioner V. Sumathi disguised herself as a common commuter at Hyderabad’s Dilsukhnagar bus stand. Within three hours, she was harassed by nearly 40 men, including students and professionals, leading to their detention and mandatory counseling.

