മെൽബൺ: ആസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമൂഹത്തെ നടുക്കി മഹാത്മാഗാന്ധി പ്രതിമ മോഷണം പോയി (Mahatma Gandhi statue stolen). റോവില്ലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തിങ്കളാഴ്ച പുലർച്ചെ അജ്ഞാതരായ മോഷ്ടാക്കൾ കവർന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സമ്മാനിച്ചതായിരുന്നു ഈ പ്രതിമ.
തിങ്കളാഴ്ച പുലർച്ചെ 12.50-ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച മൂന്നുപേർ ചേർന്നാണ് മോഷണം നടത്തിയത്. 426 കിലോഗ്രാം ഭാരമുള്ള പ്രതിമ ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ച് തറയിൽ നിന്ന് മുറിച്ചുമാറ്റുകയായിരുന്നു. പ്രതിമയുടെ കണങ്കാൽ മുറിച്ചുമാറ്റുന്നതും കാലുകൾ മാത്രം അവശേഷിപ്പിച്ച് ബാക്കി ഭാഗം കൊണ്ടുപോകുന്നതും സിസിടിവിയിൽ വ്യക്തമാണ്.
പ്രതിമ വെങ്കലമായതിനാൽ അത് വിൽക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും വിക്ടോറിയ പോലീസ് നിർദ്ദേശം നൽകി.
2021-ൽ അന്നത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉദ്ഘാടനം ചെയ്ത ഈ പ്രതിമയ്ക്ക് നേരെ മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആസ്‌ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെയും കാണുന്നത്. കഴിഞ്ഞ ജൂലൈയിൽ മെൽബണിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയും വംശീയ ആക്രമണവും ചുവരെഴുത്തുകളും ഉണ്ടായിരുന്നു.
നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചു വരികയാണ്. പ്രതിമ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

