ബിലാസ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ സർക്കാർ നടത്തുന്ന ഒബ്സർവേഷൻ ഹോമിൽ വാച്ച്മാനെ കൊലപ്പെടുത്തിയ ശേഷം നാല് അന്തേവാസികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. നരേന്ദ്ര കുമാർ ഖണ്ഡേ (40) എന്ന കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വാച്ച്മാനാണ് കൊല്ലപ്പെട്ടത്. (Chhattisgarh Observation Home Murder)
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കസ്റ്റഡിയിലായിരുന്ന 18-നും 20-നും ഇടയിൽ പ്രായമുള്ള നാല് പേരാണ് കൊലപാതകത്തിന് പിന്നിൽ. ഗേറ്റിന്റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ വാച്ച്മാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാച്ച്മാനെ മർദ്ദിക്കുകയും കൈകാലുകൾ കെട്ടിയിടുകയും വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവർ ഒബ്സർവേഷൻ ഹോമിൽ നിന്ന് രക്ഷപ്പെട്ടു.
ബിലാസ്പൂരിലെ ‘പ്ലേസ് ഓഫ് സേഫ്റ്റി’യിൽ കഴിയുന്ന ഇവർ നേരത്തെ വിവിധ ജില്ലകളിലെ ജുവനൈൽ ഹോമുകളിൽ നിന്ന് മാറ്റപ്പെട്ടവരാണ്. ഇതിൽ ഒരാൾ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ബാക്കി മൂന്നുപേർ വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരാണ്. സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം സുർഗുജ ജില്ലയിലെ ഒബ്സർവേഷൻ ഹോമിൽ നിന്ന് 11 പേർ രക്ഷപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു സംഭവം നടക്കുന്നത്.
Summary: Four inmates, aged between 18 and 20, allegedly strangled a 40-year-old watchman to death and escaped from a government-run ‘place of safety’ observation home in Chhattisgarh’s Bilaspur district. The accused, who were detained under the Juvenile Justice Act, reportedly killed the guard after he refused to hand over the keys, sparking a massive police search operation.
