ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ ചടങ്ങുകൾക്കാണ് രാജ്യതലസ്ഥാനത്തെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കുന്നത്.(77th Republic Day of India, Heavy security)
രാവിലെ 9:30-ഓടെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് കർത്തവ്യപഥിലെ പരേഡ് ഗ്രൗണ്ടിലേക്ക് ഇവർ എത്തും.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി എത്തുന്നത്. പത്തരയോടെ ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാവിഭാഗങ്ങളുടെ കരുത്തും വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകവും പ്രദർശിപ്പിക്കും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി 30 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്. കേരളം കൈവരിച്ച നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും, വിപ്ലവകരമായ കൊച്ചി വാട്ടർ മെട്രോയുമാണ് സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യത്തിലെ പ്രധാന പ്രമേയങ്ങൾ. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് ഗവർണർ ദേശീയ പതാക ഉയർത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർ പരേഡിൽ അണിനിരക്കും.
ചരിത്രത്തിലാദ്യമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ സംസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക.



