കാലിഫോർണിയ: ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അനുവാദമില്ലാതെ റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ സമ്മതിച്ചു. വോയ്‌സ് അസിസ്റ്റന്റ് വഴി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസിലാണ് ഗൂഗിളിന്റെ ഈ നിർണ്ണായക നീക്കം.(Conversations have been leaked, Google says it is ready to pay Rs 570 crore in compensation)
‘ഹേ ഗൂഗിൾ’ അല്ലെങ്കിൽ ‘ഓകെ ഗൂഗിൾ’ എന്നീ വാക്കുകൾ ഉപയോഗിക്കാതെ തന്നെ സ്മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലെ അസിസ്റ്റന്റ് ആക്റ്റീവാകുകയും സംഭാഷണങ്ങൾ ചോർത്തുകയും ചെയ്യുന്നു. വെറുതെ സംസാരിച്ച കാര്യങ്ങൾ പോലും പിന്നീട് പരസ്യങ്ങളായി ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നു. ഈ ഡാറ്റ പരസ്യദാതാക്കൾക്ക് ഗൂഗിൾ കൈമാറുന്നുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും, വർഷങ്ങൾ നീളുന്ന നിയമയുദ്ധവും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനാണ് ഗൂഗിൾ ഒത്തുതീർപ്പിന് തയ്യാറായത്. ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ തുക കൈമാറുന്ന നടപടികൾ ആരംഭിക്കും.
സ്വകാര്യതാ ലംഘനത്തിൽ ഗൂഗിൾ മാത്രമല്ല കുടുങ്ങുന്നത്. 2024 ഡിസംബറിൽ സമാനമായ രീതിയിൽ ‘സിരി’ വഴി റെക്കോർഡിംഗ് നടത്തിയതിന് ആപ്പിൾ 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.



