ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.(Huge cache of explosives seized in Rajasthan)
ശനിയാഴ്ച രാത്രി നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിലായിരുന്നു പോലീസ് റെയ്ഡ്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകളും വൻതോതിൽ ഫ്യൂസ് വയറുകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ അനധികൃത പാറമടകളിലേക്ക് സ്‌ഫോടകവസ്തുക്കൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുലൈമാൻ ഖാൻ എന്ന് പോലീസ് പറഞ്ഞു.
പാറഖനനത്തിനാണോ അതോ മറ്റ് അട്ടിമറി പ്രവർത്തനങ്ങൾക്കാണോ ഇത്രയും വലിയ ശേഖരം എത്തിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി. വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്യുമെന്ന് നഗൗർ എസ്.പി മൃദുൽ കച്ഛ്‌വ വ്യക്തമാക്കി.



