ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ട് വൻ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിലാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്.(India-EU FTA has officially announced, to be signed later this year)
ആഗോള ജിഡിപിയുടെ 25 ശതമാനവും ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന രണ്ട് വിപണികളാണ് ഈ കരാറിലൂടെ ഒന്നിക്കുന്നത്. ഇത് 140 കോടി ഇന്ത്യക്കാർക്കും കോടിക്കണക്കിന് യൂറോപ്യൻ ജനതയ്ക്കും വലിയ അവസരങ്ങൾ നൽകും.
ഇന്ത്യയിലെ നിർമ്മാണ, സേവന മേഖലകൾക്ക് കരാർ വലിയ ഉത്തേജനം നൽകും. ടെക്സ്റ്റൈൽസ്, തുകൽ വ്യവസായം, രത്ന-ആഭരണ നിർമ്മാണം, രാസവസ്തുക്കൾ എന്നീ മേഖലകളിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കാൻ ഇത് വഴിയൊരുക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാൻ ധാരണയായി. നിലവിൽ 110 ശതമാനത്തിന് മുകളിലുള്ള തീരുവ കുറയുന്നതോടെ വിദേശ ആഡംബര കാറുകൾക്ക് ഇന്ത്യയിൽ വില കുറയും. വിദേശ മദ്യങ്ങളുടെ വിലയിലും മാറ്റമുണ്ടാകും.
ഇന്ത്യയിലെ കർഷകരുടെ താൽപ്പര്യം മുൻനിർത്തി സെൻസിറ്റീവ് ആയ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളെ കരാറിന്റെ പരിധിയിൽ നിന്ന് നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. എണ്ണ പര്യവേഷണത്തിലും ഹരിതോർജ്ജ രംഗത്തും യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാൻ കരാർ സഹായിക്കും.
വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 24 അധ്യായങ്ങളുള്ള ഈ കരാർ അന്തിമമായത്. നിയമപരമായ വശങ്ങൾ പരിശോധിക്കുന്ന ‘ലീഗൽ സ്ക്രബ്ബിംഗ്’ നടപടികൾക്ക് ശേഷമാണ് കരാർ ഒപ്പിടുന്നത്. യൂറോപ്യൻ പാർലമെന്റും ഇന്ത്യയിലെ കേന്ദ്ര മന്ത്രിസഭയും കരാറിന് അംഗീകാരം നൽകണം. 2027-ഓടെ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഇത് രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.



