അമരാവതി: കർണൂലിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ വനിതാ ഡോക്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം. പ്രതികാരം തീർക്കാൻ മുൻ കാമുകൻ്റെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച് ഐ വി രക്തം കുത്തിവച്ചു. സംഭവത്തിൽ മുഖ്യസൂത്രധാരയായ ബി. ബോയ വസുന്ധര (34), ഇവർക്ക് ഒത്താശ ചെയ്ത നഴ്‌സ് കോങ്ക ജ്യോതി (40) എന്നിവരടക്കം നാല് പേരെ കർണൂൽ പോലീസ് അറസ്റ്റ് ചെയ്തു.(Woman doctor injected with HIV positive blood to exact revenge on ex-boyfriend)
വസുന്ധരയും നിലവിൽ ഡോക്ടറായ യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ വസുന്ധര പകവീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഒരു സർക്കാർ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെയാണ് പ്രതികൾ എച്ച്.ഐ.വി ബാധിതനായ ഒരാളുടെ രക്തം സംഘടിപ്പിച്ചത്. ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് ഇവർ രക്തസാമ്പിൾ കൈക്കലാക്കിയത്.
ജനുവരി 9-ന് ഉച്ചയ്ക്ക് വനിതാ ഡോക്ടർ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ പ്ലാൻ നടപ്പിലാക്കിയത്. ബൈക്കിലെത്തിയ പ്രതികൾ മനഃപൂർവ്വം ഡോക്ടറുടെ സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി. വീണുകിടന്ന ഡോക്ടറെ സഹായിക്കാനെന്ന ഭാവത്തിൽ വസുന്ധരയും സംഘവും അവിടേക്ക് എത്തി. പരിക്കേറ്റ ഡോക്ടറെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ അതീവ രഹസ്യമായി എച്ച്.ഐ.വി ബാധിച്ച രക്തം സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും, സംശയം തോന്നിയ ഡോക്ടർ പ്രതികൾ എത്തിയ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതാണ് പോലീസിന് പ്രതികളിലേക്ക് എത്താൻ സഹായകമായത്. ഡോക്ടറെ നിലവിൽ വിദഗ്ധമായ പ്രതിരോധ ചികിത്സകൾക്ക് വിധേയയാക്കിയിരിക്കുകയാണ്.



