ന്യൂഡൽഹി: പൊന്നാനിയിലെ വീട്ടമ്മ നൽകിയ ബലാത്സംഗ പരാതിയിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡി.വൈ.എസ്.പി ബെന്നി വി.വി, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ നേരിട്ട് കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി നീക്കി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(Rape complaint, Relief from Supreme Court for Sujith Das and others)
ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിന് മുൻപ് വിഷയത്തിൽ പോലീസ് നൽകുന്ന റിപ്പോർട്ട് പരിഗണിക്കണോ എന്ന കാര്യത്തിൽ മജിസ്‌ട്രേറ്റ് കോടതിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. നേരിട്ട് കേസെടുക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് നൽകിയ വിധിയാണ് സുപ്രീം കോടതി ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. ഇതോടെ മജിസ്‌ട്രേറ്റ് കോടതിക്ക് പോലീസ് റിപ്പോർട്ട് തേടാനുള്ള നിയമപരമായ തടസ്സം നീങ്ങി.
2022-ൽ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പോലീസ് സഹായം തേടിയെത്തിയ തന്നെ മൂന്ന് ഉദ്യോഗസ്ഥരും ചേർന്ന് പീഡിപ്പിച്ചു എന്നതായിരുന്നു വീട്ടമ്മയുടെ പരാതി. എന്നാൽ ഉദ്യോഗസ്ഥർ ഈ ആരോപണം നിഷേധിക്കുകയും തങ്ങൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിനെതിരെ നിയമപോരാട്ടം നടത്തുകയുമായിരുന്നു.



