ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള റാഫേൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തു എന്ന പാകിസ്ഥാന്റെ സൈബർ പ്രൊപ്പഗണ്ടയ്ക്കുള്ള മറുപടിയായി മാറി ഇത്തവണത്തെ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റ്. ഓപ്പറേഷൻ സിന്ദൂരിലെ വ്യോമസേനയുടെ പോരാട്ടവീര്യം അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് റാഫേലുകൾ, രണ്ട് മിഗ്-29, രണ്ട് സുഖോയ്-30, ഒരു ജാഗ്വാർ എന്നിവ ചേർന്ന് ആകാശത്ത് ‘സിന്ദൂർ ഫോർമേഷൻ’ ഒരുക്കി.(Pakistan’s propaganda turns out to be fake, Rafale ‘BS 022’ soars in the skies on Republic Day)
മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ, വെറും 300 മീറ്റർ ഉയരത്തിൽ പറന്ന റാഫേൽ വിമാനങ്ങൾ നടത്തിയ ‘വെർട്ടിക്കൽ ചാർലി’ അഭ്യാസം കാണികളെ ആവേശം കൊള്ളിച്ചു. 29 വിമാനങ്ങളാണ് ആകെ ഫ്ലൈപാസ്റ്റിൽ പങ്കെടുത്തത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ അത്യാധുനിക വിമാനങ്ങൾ തകർത്തു എന്നായിരുന്നു പാക് വാദം. എന്നാൽ പാകിസ്ഥാൻ ലക്ഷ്യം വെച്ചെന്ന് പറഞ്ഞ അതേ BS 022 വിമാനം തന്നെ പരേഡിൽ പങ്കെടുത്തതോടെ പാക് പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.
പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ സംഘടനകളുടെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് നൂർ ഖാൻ, സർഗോധ തുടങ്ങിയ പാക് വ്യോമതാവളങ്ങളിലും ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ചിരുന്നു.



