ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ കരിമ്പ് വിളവെടുപ്പ് തൊഴിലാളികളെന്ന വ്യാജേന താമസിച്ച് മോഷണം നടത്തിവന്ന അന്തർസംസ്ഥാന സംഘത്തെ പോലീസ് പിടികൂടി. സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് 76 ഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു.(Robbery under the guise of sugarcane harvest workers)
ബാഗൽകോട്ട് ജില്ലയിലെ ഗുലേഡഗുഡ്ഡ, മമറെഡ്ഡികൊപ്പ, ഗഡഗ് ജില്ലയിലെ ഹോളിഹദഗളി എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഷണം പതിവായിരുന്നു. പകൽ സമയങ്ങളിൽ കരിമ്പ് തോട്ടങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്യുകയും, ഈ സമയം മോഷണം നടത്താൻ അനുയോജ്യമായ വീടുകൾ കണ്ടെത്തുകയുമാണ് ഇവരുടെ രീതി. രാത്രികാലങ്ങളിൽ ഈ വീടുകളിൽ കയറി സ്വർണവും പണവും അപഹരിക്കും. മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലായി ആറോളം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ ഒരു വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെ പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് കരിമ്പ് തോട്ടങ്ങൾക്ക് സമീപം തമ്പടിച്ചിരുന്ന സംഘത്തെ തിരിച്ചറിഞ്ഞത്. പിടിയിലായ ആറുപേരും മഹാരാഷ്ട്ര സ്വദേശികളാണ്. ഗുലേഡഗുഡ്ഡ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



