ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യയും ചൈനയും ‘നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.(China extends Republic Day greetings to India)
ഇരുരാജ്യങ്ങളെയും പ്രതീകാത്മകമായി ‘ഒന്നിച്ചു നൃത്തം ചെയ്യുന്ന ഡ്രാഗണും ആനയും’ എന്ന് അദ്ദേഹം സന്ദേശത്തിൽ വിശേഷിപ്പിച്ചു. നയതന്ത്ര ബന്ധത്തിൽ സ്ഥിരത കൈവരിക്കുന്നതിനായി പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ഏഷ്യൻ കരുത്തരായ ഇരുരാജ്യങ്ങളും കൈകോർത്ത് നീങ്ങണമെന്നും ഷി ജിൻപിങ് ആഹ്വാനം ചെയ്തു.
2020-ലെ ഗാൽവൻ അതിർത്തി സംഘർഷത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ ആശംസയെ നിരീക്ഷകർ കാണുന്നത്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണ് ബന്ധത്തിലെ വഴിത്തിരിവായത്.
അതിർത്തിയിലെ സേനാ പിന്മാറ്റം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചകൾ ഫലം കണ്ടിരുന്നു. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതും വിസ നടപടികൾ ലഘൂകരിച്ചതും ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിച്ചു. ടിബറ്റിലെ തീർത്ഥാടനം പുനരാരംഭിച്ചത് നയതന്ത്ര ബന്ധത്തിലെ വലിയൊരു നാഴികക്കല്ലായി മാറിയിരുന്നു.



