തുള വീണ മേൽക്കൂരയിലൂടെ
ചോർന്നൊലിച്ച വെളിപാടുകൾ
തീർത്ത മുറിപ്പാടുകൾ
അടക്കാനുള്ള ശ്രമത്തിനിടയിൽ
അമ്മ കണ്ട സ്വപ്നത്തിലൊന്നായിരുന്നു
എന്റെ വിശപ്പിനായുള്ള പരിഹാരം!
ബി.പി.എൽ കാർഡിന് അർഹമാണെന്ന്
മെമ്പർ ഓഫറ് തന്നപ്പോൾ
ഗ്യാസ് വാങ്ങാൻ പാങ്ങില്ലാത്ത അമ്മ
സബ്‌സിഡിയെ കുറിച്ചോർത്ത്
വേവലാധിപ്പെട്ടില്ല.
മൾട്ടി നാഷണൽ ആശുപത്രി
വാതിലിലേക്കുള്ള വഴിയറിയാതെ
മരിച്ചു പോയ അച്ഛന്റെ ചില്ലിട്ട പടം
ഉമ്മറത്തില്ലാത്തതിനാലാ-
ആത്മാവിനോടും പരാതി പറയാനായില്ല.
ചിക്കൻ കരിഞ്ഞ ഗന്ധം
കാറ്റിലലഞ്ഞു വന്നത്
എന്നെ തേടിയല്ലാത്തതിനാൽ
ഞാൻ എഴുന്നേറ്റില്ല.
എനിക്ക് സ്വപ്നങ്ങളില്ലാഞ്ഞതിനാൽ
നിസ്സഹായതയിൽ
അലിഞ്ഞില്ലാതായ അമ്മ
എന്നെ തേടി വന്നില്ല.
എന്റെ കണ്ണുകൾക്ക്
കാഴച നഷ്ടമായതിനാൽ
ഞാൻ എന്നെയും കണ്ടില്ല.
ഒരു പക്ഷേ എല്ലാവരും
എന്നെ കാണുന്നുണ്ടാവണം.
——————————-
ജയശങ്കർ
കോഴിക്കോട്



