ബുദ്ധൻ ചിരിച്ച രാത്രിയിലാണ്
അയാൾക്ക് ബോധമുണ്ടായത്.
ബോധിവൃക്ഷം തേടിയലഞ്ഞപ്പോഴാണ്
കൂട്ടിയിട്ടമരത്തടികളിൽ കാലുതട്ടിവീണത്.
ചിരിച്ച ബുദ്ധനേയും
ബോധമുള്ള മനുഷ്യനേയും
തേടിയലഞ്ഞപ്പോഴൊക്കെയും
നിരാശ തന്നെയായി ഫലം!
കുന്തമുനകളുടെ മൂർച്ചതേടി
കാട്ടിലലയുമ്പോൾ
ഏതൊക്കെയോ ഇരുകാലികളേയും
നാല്ക്കാലികളേയും കണ്ടു
അവർതേടുന്നതും നമ്മൾ തേടുന്നതും
രണ്ടാണെന്ന ബോധം
ബുദ്ധനെ വീണ്ടും വിഷാദത്തിലാക്കി
ചിരിച്ചിരുന്ന ബുദ്ധൻ
കണ്ണുകളടച്ച് ധ്യാനത്തിലാണ്ടു
ബോധമുള്ള മനുഷ്യനെ തിരയാൻ
ആരൊക്കെയോ എവിടെയൊക്കെയോ
തേടിപ്പോവുന്നു.
———————————-
രശ്മി സജയൻ
കൊല്ലം



