കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി സഞ്ജു സാംസൺ അവതരിച്ചപ്പോൾ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിന് മറുപടിയുണ്ടായിരുന്നില്ല. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ജീവൻമരണ പോരാട്ടത്തിൽ, ഇന്ത്യയ്ക്ക് റെക്കോർഡ് ജയവും സെമി ഫൈനൽ ടിക്കറ്റും സമ്മാനിച്ചത് സഞ്ജുവിന്റെ അപരാജിത ഇന്നിങ്സാണ് (50 പന്തിൽ 97*).(I’ve been waiting for this moment, Sanju Samson after the win)
50 പന്തിൽ പുറത്താകാതെ 97 റൺസ് നേട്ടവുമായാണ് അദ്ദേഹം തലയുയർത്തിയത്. ഓപ്പണറായി ഇറങ്ങി അവസാനം വരെ ക്രീസിൽ തുടർന്നു. ഈഡൻ ഗാർഡൻസിലെ റെക്കോർഡ് റൺ ചേസ് ആണിത്. വെറും മൂന്ന് റൺസിന് സെഞ്ചറി നഷ്ടമായെങ്കിലും സെഞ്ചറിയേക്കാൾ മൂല്യമുള്ള ഇന്നിങ്സിലൂടെ കളിയിലെ താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു.
മത്സരശേഷം വികാരാധീനനായാണ് സഞ്ജു സംസാരിച്ചത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഉയർച്ച താഴ്ചകൾ നിറഞ്ഞ യാത്രയായിരുന്നു എന്റേത്. പലപ്പോഴും എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്, എന്നാൽ എന്നിൽ വിശ്വസിച്ചു. സർവ്വശക്തനായ ദൈവത്തോട് നന്ദി പറയുന്നു, സഞ്ജു പറഞ്ഞു.
തന്റെ ഈ സെൻസിബിൾ ഇന്നിങ്സിന് പിന്നിൽ വിരാട് കോലിയെയും രോഹിത് ശർമയെയും പോലുള്ള താരങ്ങളെ നിരീക്ഷിച്ചതിൽ നിന്നുള്ള പാഠങ്ങളാണെന്ന് സഞ്ജു വെളിപ്പെടുത്തി. 10 വർഷമായി ഞാൻ ഇന്ത്യൻ ടീമിലുണ്ട്. എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ടാകില്ല, പക്ഷേ ഡഗൗട്ടിലിരുന്ന് കോലിയെയും രോഹിത്തിനെയും പോലുള്ളവർ എങ്ങനെയാണ് കളി ഫിനിഷ് ചെയ്യുന്നതെന്ന് ഞാൻ പഠിച്ചു. സാഹചര്യത്തിനനുസരിച്ച് കളി മാറ്റാൻ ആ അനുഭവം എന്നെ സഹായിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

