ബ്രിഡ്‌ജ്‌ടൗൺ: ട്വന്റി-20 ലോകകപ്പ് സൂപ്പർ-8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും (India vs Zimbabwe T20 World Cup). സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റ ഇന്ത്യക്ക് ഇന്ന് കാലിടറിയാൽ ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയും.
സഞ്ജു പ്ലെയിങ് ഇലവനിലേക്ക്?
ഇന്ത്യൻ ബാറ്റിങ് നിരയിലെ ഇടംകയ്യന്മാരുടെ ആധിക്യം ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ബാറ്റിങ് പരിശീലകൻ സിതാന്‍ഷു കോട്ടക്ക് വ്യക്തമാക്കി. ടോപ് ഓർഡറിലെ ആദ്യ മൂന്ന് പേരും ഇടംകയ്യന്മാരായത് എതിരാളികൾക്ക് ആനുകൂല്യമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ ‘റൈറ്റ് ഹാൻഡർ’ ബാറ്ററായ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കോട്ടക്ക് സൂചിപ്പിച്ചു. സഞ്ജു എത്തുന്നതോടെ ബാറ്റിങ് നിരയിൽ കൂടുതൽ സന്തുലിതാവസ്ഥ കൈവരുമെന്നാണ് പ്രതീക്ഷ.
അതേസമയം , ടീമിന്റെ വൈസ് ക്യാപ്റ്റനും കഴിഞ്ഞ ലോകകപ്പിലെ ഹീറോയുമായ അക്‌സർ പട്ടേലിനെ പ്ലെയിങ് ഇലവനിലേക്ക് തിരികെ വിളിക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച സിംബാബ്‌വെ നിസ്സാരക്കാരല്ല. വെസ്റ്റ് ഇൻഡീസിനോട് 107 റൺസിന് തോറ്റെങ്കിലും സെമി പ്രതീക്ഷ നിലനിർത്താൻ സിക്കന്ദർ റാസയും സംഘവും ഇന്ന് സർവ്വ സജ്ജരായാണ് ഇറങ്ങുന്നത്.
നാളെ രാത്രി നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ സമ്മർദ്ദഘട്ടത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ.
Story Summary: India faces a do-or-die situation in the T20 World Cup Super 8 clash against Zimbabwe. Following a heavy defeat against South Africa, batting coach Sitanshu Kotak hinted at including Sanju Samson to balance the left-heavy top order. Vice-captain Axar Patel’s inclusion is also under speculation.

