ന്യൂഡൽഹി: രാജ്യത്തെ 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 26 സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം നാല് മണി വരെ തുടരും. അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലം പുറത്തുവരും.(Voting for Rajya Sabha seats today, Tight contest in Bihar and Haryana)
ശരദ് പവാർ ഉൾപ്പെടെയുള്ള 26 പ്രമുഖ നേതാക്കളാണ് വോട്ടെടുപ്പിന് മുൻപേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ധാരണയെത്തുടർന്നാണ് ഇത്രയധികം സീറ്റുകളിൽ പോരാട്ടം ഒഴിവായത്. ബാക്കിയുള്ള 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്.
ബിഹാറിലെ 5 സീറ്റുകളിൽ നാല് സീറ്റുകളിൽ എൻ.ഡി.എ വിജയം ഉറപ്പിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. എന്നാൽ അഞ്ചാമത്തെ സീറ്റിൽ ഇന്ത്യ മുന്നണിയും എൻ.ഡി.എയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ഒഡീഷയിലെ 4 സീറ്റുകളിലെ രണ്ട് സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഹരിയാനയിലെ 2 സീറ്റുകളിൽ നിയമസഭയിലെ അംഗബലമനുസരിച്ച് ഒരു സീറ്റിൽ ബി.ജെ.പിക്ക് വിജയം സുരക്ഷിതമാണ്. രണ്ടാമത്തെ സീറ്റിൽ മത്സരം നടക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് തന്നെയാണ് മുൻതൂക്കം.

