ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം നിർമല സീതാരാമൻ സ്വന്തമാക്കും.(Union Budget to be presented today, States including Kerala eagerly awaiting big announcements)
നിർമല സീതാരാമൻ്റെ തുടർച്ചയായ ഒൻപതാമത് ബജറ്റവതരണമാണിത്. ഇതോടെ പത്ത് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്ത് അവർ എത്തും. അവധി ദിനമായ ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂർവതയും ഇത്തവണയുണ്ട്. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണികൾ പ്രവർത്തിക്കും.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് ബജറ്റിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
പുനരധിവാസ ഫണ്ട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിവേഗ റെയിൽ പാതയ്ക്കുള്ള അനുമതിയും ഫണ്ടും കേരളം പ്രതീക്ഷിക്കുന്നു. മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്ര തീരുമാനം നിർണ്ണായകമാകും.
ദീർഘകാലമായുള്ള ആവശ്യമായ എയിംസിനായുള്ള പ്രഖ്യാപനം ഇത്തവണയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. വയനാട് ദുരന്തബാധിതർക്കായുള്ള പ്രത്യേക പുനരധിവാസ പാക്കേജിനായി സംസ്ഥാനം സമ്മർദ്ദം ചെലുത്തുന്നുണ്ട്.



