ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.(TP murder case, Jyothi Babu granted bail by Supreme Court)
ജ്യോതി ബാബുവിനെതിരെയുള്ള തെളിവുകൾ ദുർബലമാണെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും കോടതി വിലയിരുത്തി. കടുത്ത വൃക്കരോഗ ബാധിതനായ ജ്യോതി ബാബുവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതി പരിഗണിച്ചു. ചികിത്സാ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജാമ്യം നൽകാൻ കോടതി തയ്യാറായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ആദ്യഘട്ട പരിശോധനകൾ ജയിലിൽ വെച്ച് നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളും തെളിവുകളുടെ സ്വഭാവവും വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്. ടി.പി. വധക്കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്ന ജ്യോതി ബാബുവിനെ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതിയായിരുന്നു ശിക്ഷിച്ചത്. ഈ വിധിക്കെതിരെ ജ്യോതി ബാബു നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

