മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ (TCS Nashik Case) വിവാദമായ ലൈംഗികാതിക്രമ-മതപരിവർത്തനക്കേസിൽ മാധ്യമങ്ങൾ ‘മുഖ്യസൂത്രധാര’ എന്ന് വിശേഷിപ്പിച്ച നിദ ഖാന്റെ പദവിയെക്കുറിച്ച് വിശദീകരണവുമായി ടിസിഎസ്. നിദ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്നും അവർ ഒരു ‘പ്രോസസ് അസോസിയേറ്റ്’ മാത്രമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ടിസിഎസ് സി.ഇ.ഒയുടെ വിശദീകരണം
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ടിസിഎസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കെ. കൃതിവാസൻ അറിയിച്ചു. നിദ ഖാൻ എച്ച്.ആർ മാനേജരോ കമ്പനിയിൽ നേതൃപരമായ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയോ അല്ല. റിക്രൂട്ട്‌മെന്റ് നടപടികളിൽ അവർക്ക് യാതൊരു പങ്കുമില്ല. ഒരു ജൂനിയർ ജീവനക്കാരി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്.
നിദ ഖാൻ തന്റെ എച്ച്.ആർ പദവി ദുരുപയോഗം ചെയ്താണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്ന മാധ്യമ റിപ്പോർട്ടുകളുടെ മുനയൊടിക്കുന്നതാണ് കമ്പനിയുടെ ഈ വെളിപ്പെടുത്തൽ.
പിന്നിൽ ഗൂഢാലോചനയെന്ന് കുടുംബം
കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങളാണെന്നും നിദയുടെ കുടുംബം ആരോപിക്കുന്നു. നാസിക്കിലെ ഒരു ‘ആൾദൈവത്തിന്’ എതിരായ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രണയവഞ്ചനയുമായി ബന്ധപ്പെട്ട പരാതിയിലേക്ക് മതപരിവർത്തന ആരോപണങ്ങൾ കൂട്ടിച്ചേർത്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നിദ ഖാനെ ‘എച്ച്.ആർ ഹെഡ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു വാർത്തകൾ നൽകിയിരുന്നത്. കമ്പനിയുടെ ഔദ്യോഗിക വിശദീകരണം വന്നതോടെ ഈ മാധ്യമ റിപ്പോർട്ടുകൾ പ്രതിരോധത്തിലായിരിക്കുകയാണ്. കേസിൽ നിദ ഖാന്റെ ഭർത്താവിനെ നാസിക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എ.ടി.എസ്) ചോദ്യം ചെയ്തുവരികയാണ്.
Story Summary: TCS has officially debunked media claims that Nida Khan, an accused in the Nashik sexual assault case, was an HR Manager, clarifying she was only a junior Process Associate. The company’s statement contradicts widespread reports of her being a ‘mastermind’ using recruitment powers for illegal activities.

