ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്ക് ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് അവരെ തൊഴിൽ വിപണിയിൽ നിന്ന് പുറന്തള്ളാൻ കാരണമാകുമെന്ന് സുപ്രീം കോടതി. ഇത്തരമൊരു നിയമം വന്നാൽ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.(Supreme Court Refuses Plea Seeking Menstrual Leave Policy)
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. അവധി നിർബന്ധമാക്കിയാൽ തെറ്റായ ധാരണ തൊഴിലുടമകൾക്കിടയിൽ ഉണ്ടാകും. ഇത് സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കും. ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച് ബോധവൽക്കരണം ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ അത് നിയമപരമായ ബാധ്യതയാക്കി മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ഈ വിഷയത്തിൽ നയം രൂപീകരിക്കുന്നതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഹർജിക്കാരന് കോടതി നിർദ്ദേശം നൽകി. കേരളത്തിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച സർക്കാരിന്റെ തീരുമാനം മുതിർന്ന അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള മികച്ച മാതൃകയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിദ്യാഭ്യാസം നൽകുന്നതും തൊഴിൽ നൽകുന്നതും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണെന്നായിരുന്നു കോടതിയുടെ മറുപടി.

